ബിഗ് ബോസ്സിലെ സന്ധ്യ മനോജ്: ആരാണെന്നു അറിയേണ്ടേ, തീർച്ചയായും അറിഞ്ഞിരിക്കണം
ബിഗ് ബോസ്സിലെ സന്ധ്യ മനോജ്: ആരാണെന്നു അറിയേണ്ടേ, തീർച്ചയായും അറിഞ്ഞിരിക്കണം
ജനപ്രിയ മലയാളം റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 3 ലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ മറുനാടൻ മലയാളിയായ സന്ധ്യാ മേനോൻ തികച്ചും ഒരു ബഹുമുഖ പ്രതിഭ തന്നെയാണ്. കുടുംബവും നൃത്തകലയോടുള്ള അഭിനിവേശവും ഒരുമിച്ചു കൊണ്ടുപോകുവാൻ കഴിയുക എന്നത് ഇ കാലഘട്ടത്തിൽ വളരെ പ്രയാസമുള്ള കാര്യമാണ് എന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ്. ഇതുവരെയുള്ള ജീവിതത്തിൻറെ ഭൂരിഭാഗവും കുവൈത്തിലും മലേഷ്യയിലും ആയിരുന്നെകിലും, സന്ധ്യയെന്നും, മലയാളിത്തം കാത്തുസൂക്ഷിക്കുന്ന ഒരു കുടുംബിനി തന്നെയാണ്.
നൃത്തം എന്ന കലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി സാമൂഹ്യ സേവനം നടത്താനുള്ള സന്ധ്യയുടെ മനസ്സാണ് “അഭയ” എന്ന സ്ഥാപനം തുടങ്ങാനുള്ള പ്രധാന കാരണം തന്നെ. നിരവധി പെൺകുട്ടികളുടെ മുറിവേറ്റ മനസ്സിനെ ശാന്തമാക്കി ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ “അഭയക്കു” കഴിഞ്ഞു. നിരാലംബരായ, ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെട്ടിട്ടുള്ള, നിരവധി പെൺകുട്ടികൾക്ക് സാന്ത്വനം ആകാൻ “അഭയക്കു” കഴിഞ്ഞത് സന്ധ്യയുടെ ഇച്ഛാശക്തിയുടെ നല്ല ഒരു ഉദാഹരണം ആണ്. അതിനുള്ള ധനസഹായം കണ്ടെത്തിയിരുന്നത് നൃത്തത്തിലൂടെയും, സമാനമനസ്കരായ മറ്റു കലാകാരന്മാരുടെ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടും ആയിരുന്നു.
കലാരൂപങ്ങൾ ഒരു ജനതയുടെ സംസ്കാരത്തിന്റെ അടയാളങ്ങളാണ് എന്ന തിരിച്ചറിവാണ്, തൻ്റെ ഏറ്റവും പ്രിയപ്പെട്ട നൃത്തരൂപമായ ഒഡീസ്സിയിലൂടെ, നമ്മുടെ നാടിൻറെ പൈതൃകം ലോകത്തിനു പരിചയപ്പെടുത്താൻ സന്ധ്യക്ക് പ്രചോദനമായത്. രാമായണത്തിലെ കൈകേയിയുടെ മാനുഷീക മൂല്യങ്ങളുടെ വേറിട്ട ചിത്രം, തൻ്റെ നൃത്തത്തിലൂടെ ആവിഷ്കാരം ചെയ്ത്, കൈകേയിയുടെ സ്ത്രീത്വത്തിന്റെ കാഴ്ചപ്പാട് വ്യഖ്യാനിക്കാനും, ഹൃദ്യമായി അവതരിപ്പിക്കുവാനും, സന്ധ്യക്ക് സാധിച്ചതുകൊണ്ടാണ്, ഈ നൃത്താവിഷ്കാരം നിരവധി സദസ്സുകളിൽ അവതരിപ്പിക്കാൻ സന്ധ്യക്ക് അവസരം ഉണ്ടായത്.
പ്രശസ്തമായ സ്വാതിതിരുനാൾ കൃതികളെ അവലംബിച്ചു സന്ധ്യ ചിട്ടപ്പെടുത്തിയ “പത്മനാഭദാസ” എന്ന നൃത്താവിഷ്കാരത്തിലൂടെ, കേരളത്തിന്റെ പാരമ്പര്യവും, ഭാരതത്തിന്റെ വേറിട്ട സംസ്കാരത്തിന്റെ ആഴവും, മലേഷ്യയിലും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലുമുള്ള പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള ഒരു ശ്രമമായി ഇന്ത്യയുടെ സ്ഥാനപതി മനസ്സിലാക്കുകയും, ആ ദൗത്യത്തിൽ, സന്ധ്യയെ വളരെയധികം പ്രശംസിക്കുകയും ഉണ്ടായി.
സാമൂഹിക പ്രസക്തിയുള്ള “പ്രേരണ” എന്ന നൃത്താവിഷ്കാരം, ബുദ്ധി വൈകല്യമുള്ള ഒരു കുട്ടിയെ വളർത്താൻ കഷ്ടപ്പെടുന്ന ഒരമ്മയുടെ തേങ്ങലായി, നൊമ്പരമായി, താക്കീതായി, കാണികളെയെല്ലാം കണ്ണീരിലാഴ്ത്തി.
ഒഡീസ്സി നൃത്തത്തിൻറെ ചാതുര്യവും മനോഹാരിതയും, മലേഷ്യൻ സദസ്സുകൾക്കു പരിചയപ്പെടുത്തുന്നതിൽ, സന്ധ്യ ഇതുവരെ വഹിച്ച പങ്ക്, സ്തുത്യർഹമാണ്.
മികച്ച ഒരു യോഗാ പരിശീലകകൂടിയായ സന്ധ്യ, ഭർത്താവ് മനോജിനോടൊപ്പം, ” മാനസ യോഗ” എന്ന് പ്രശസ്തിയാർജ്ജിച്ച യോഗാ സ്റ്റുഡിയോയും മലേഷ്യയിൽ നടത്തുന്നു. മോഡലിംഗിലും അവതരണത്തിലുമെല്ലാം സന്ധ്യ സജീവമാണ് . യോഗയും, നൃത്തവും, സാമൂഹ്യ സേവനവും, കുടുംബവുമെല്ലാം ഒരുമിച്ചു കൊണ്ട് നടക്കാൻ ശ്രദ്ധിക്കുന്ന സന്ധ്യ, മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ അറിയപ്പെടുന്ന ഒരു അവതാരകയും കൂടിയാണ്.
കുവൈറ്റിലും കേരളത്തിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ സന്ധ്യ, ആംഗലേയ സാഹിത്യത്തിൽ ബിരുദം നേടിയത് ആലുവ യു.സി കോളേജിൽ നിന്നാണ്. വിവാഹത്തിന് ശേഷം മലേഷ്യയിൽ എത്തിയ സന്ധ്യ, ചെറുപ്പത്തിൽ അഭ്യസിച്ചിരുന്ന ഭാരതനാട്യത്തിന്റെയും, മോഹിനിയാട്ടത്തിന്റെയും അടിസ്ഥാനത്തിൽ, ഒഡീസ്സിയിലേക്കു ചുവടുവയ്ക്കുകയും, മലേഷ്യയിലെ പ്രശസ്തമായ “ടെംപിൾ ഓഫ് ഫൈൻ ആർട്സിൽ” ചേർന്ന് ഒഡീസ്സിയിൽ പ്രാവീണ്യം നേടുകയും ചെയ്തു. സന്ധ്യയുടെ അർപ്പണബോധം കൊണ്ട്, പിന്നീട്, “ടെംപിൾ ഓഫ് ഫൈൻ ആർട്സിലെ” അധ്യാപികയാകുവാനും, ഇതിനാൽ, ഒരുപാട് വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു കൊടുക്കുവാനും സാധിച്ചു.
ചെയ്യുന്ന പ്രവർത്തികളിൽ തനതായ വ്യക്തി മുദ്രപതിപ്പിക്കാൻ സന്ധ്യക്ക് സാധിച്ചിട്ടുണ്ട്. വിലകുറഞ്ഞ പബ്ലിസിറ്റിയുടെ പുറകെ പോകാതെ, ഏറ്റെടുക്കുന്ന ടാസ്കുകൾ കഴിയും വിധം നന്നായി ചെയ്യുവാൻ ശ്രമിക്കുന്ന സന്ധ്യാ മനോജ്, വളരെ കുറച്ചു സമയം കൊണ്ടുതന്നെ സഹമത്സരാർഥികളുടെ ബഹുമാനവും, കാണികളുടെ സ്നേഹവും നേടിയെടുത്തു.
ബിഗ് ബോസ് എന്ന ഈ പ്രോഗ്രാമിലൂടെ, സന്ധ്യയുടെ അർപ്പണബോധവും, മൂല്യങ്ങളും, വളർന്നു വരുന്ന കലാകാരികൾക്കും, നമ്മുടെ തലമുറയിലെ സ്ത്രീ ജനങ്ങൾക്കും, ആത്മവിശ്വാസത്തോടെ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ പ്രേരണയാവട്ടെ എന്ന് നമുക്കാശംസിക്കാം. സന്ധ്യയുടെ സ്വപ്നങ്ങൾക്കനുസരിച്ചു, ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ…