
വീൽ ചെയറിൽ ജീവിതം തള്ളി നീക്കുന്നവരുടെ അവസ്ഥ, ഹൃദയ സ്പർശിയായ ഫേസ്ബുക് കുറിപ്പ്
വീൽ ചെയറിൽ ജീവിതം തള്ളി നീക്കുന്നവരുടെ അവസ്ഥ – ഹൃദയ സ്പർശിയായ ഫേസ്ബുക് കുറിപ്പ്
ശാരീരിക പരിമിതികൾ ഉള്ളവരുടെ വേദനയുടെയും കഷ്ട്ടപ്പാടിന്റെയും ആഴങ്ങൾ എത്രത്തോളം ഉണ്ടെന്നു വികാര നിർഭരമായി ഫേസ്ബുക്കിലൂടെ കുറിക്കുകയാണ് നുസ്രത്. വീൽ ചെയറിൽ ഇരിക്കുന്ന ഒരു വ്യക്തിയെ കാണുമ്പോൾ ഒറ്റ കാഴ്ചയിൽ പലർക്കും പലപ്പോഴും തോന്നുന്നത് വളരെ സഹതാപമായിരിക്കും. എന്നാൽ ദൈനദിന കാര്യങ്ങൾ ഉൾപ്പെടെ അവർ എത്ര മാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് എത്ര പേർ ചിന്തിക്കാറുണ്ടെന്നു നുസ്രത്തു ആവർത്തിച്ച് ചോദിക്കുന്നു.
ഫേസ് ബുക് കൂട്ടായ്മയായ വേൾഡ് മലയാളി സർക്കിളിൽ നുസ്രത്തു പങ്കു വെച്ച കുറിപ്പ് പലരുടെയും കണ്ണ് തുറപ്പിക്കുവാൻ പോന്നതാണ്. ഫേസ് ബുക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ –
വീൽ ചെയറിൽ ഇരിക്കുന്ന ഒരു വ്യക്തിയെ കാണുമ്പോൾ ഒറ്റക്കാഴ്ചയിൽ നിങ്ങൾക്ക് തോന്നുന്നതെന്താണെന്ന്. ചോദിച്ചാൽ ചെറിയൊരു സഹതാപത്തിനപ്പുറം മറ്റൊന്നുമില്ലെന്ന് തോന്നാറുണ്ട്. ആ വീട്ടിൽ അങ്ങനെ ഒരു കുട്ടിയുണ്ട് പാവല്ലേ എന്ന വാക്കിൽ ചുരുക്കിയിട്ട് നടന്നു പോകുന്നർ. അതിനപ്പുറത്തേക്ക് എത്രപേർക്കറിയാം.? ഡിസബിലിറ്റിയുള്ള ആളുടെ ദൈനംദിന കാര്യങ്ങൾ എങ്ങനെയാണ് കഴിഞ്ഞു പോകുന്നതെന്ന്.
ഞങ്ങളുടെ വേദനകളും, പ്രശ്നങ്ങളും ഞങ്ങൾക്കേ അറിയൂ.! ടോയ്‌ലറ്റിലെ നനഞ്ഞുകുതിർന്ന നിലത്ത് കൂടി ഇഴഞ്ഞു നീങ്ങുന്നതും. തിരിച്ച് വീൽ ചെറിയറിൽ കയറുന്നതുമൊക്കെ അനുഭവിച്ചാൽ മാത്രം അറിയുന്ന ദുരിതങ്ങളാണ്.! ഇതിനെല്ലാം സാക്ഷ്യം വഹിച്ച് ഒരു നിഴലു പോലെ കൂടെയുള്ള അമ്മയ്ക്ക് അറിയുന്നത്ര കൂടപ്പിറപ്പുകൾക്കോ, ബന്ധുക്കൾക്കോ അറിയില്ല എന്നത് അത്ഭുതമല്ലേ.? ഒരു ദിവസം അമ്മ എങ്ങോട്ടെങ്കിലും ഒന്ന് പോയാൽ എടുത്തു വെക്കാൻ പോലും അറിയില്ല എന്ന് പറയുന്നത് കേൾക്കുമ്പോൾ സഹതാപം തോന്നാറുണ്ട്.!
ഡിസബിലിറ്റിയുള്ള ഒരു കുട്ടി എങ്ങനെയാണ് അമ്മയുടെ മാത്രം ഉത്തരവാദിത്വമായി മാറുന്നത്.? അവരുടെ മാത്രം ഉത്തരവാദിത്വമായി അവർക്ക് തോന്നുന്നത് കൊണ്ടല്ലേ ഞാൻ മരിക്കുന്നതിനു മുന്നേ ഇന്റെ കുട്ടി മരിക്കണമെന്നവർ പറയുന്നത്.? അല്ലെങ്കിൽ അങ്ങനെ ഒരു ആഗ്രഹം ഏതെങ്കിലും ഒരു അമ്മ പറയോ.? ഈ അടുത്ത് ഡിസബിലിറ്റിയുള്ള ഒരു പെൺകുട്ടിയുടെ സഹോദരൻ പെണ്ണ് കാണാൻ പോയി. രണ്ടാൾക്കും പരസ്പരം ഇഷ്ടമാവുകയും ചെയ്തു. ഇങ്ങനെ ഒരു കുട്ടിയുണ്ട് എന്ന് പറഞ്ഞപ്പോൾ ആ വീട്ടുകാർ ചോദിക്കുകയാണ്.
ഈ പെൺകുട്ടിയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാൻ കഴിഞ്ഞോ.? അതോ കിടപ്പിലാണോ.? കിടപ്പിലാണെകിൽ അവർക്ക് പറ്റില്ല. അത് എന്താ കാര്യം എന്ന് ഞാൻ ചോദിച്ചപ്പോൾ കിടപ്പിലായ കുട്ടിയുടെ അമ്മയുടെ കാലം കഴിഞ്ഞാൽ ഞങ്ങളുടെ കുട്ടി അവളെ നോക്കേണ്ടി വരും. അത് പറ്റില്ല..! ഈ പറയുന്ന ആളുടെ വീട്ടിലുള്ളവർക്ക് ഒന്നും ഒരിക്കലും സംഭവിക്കില്ല എന്ന് ഉറപ്പുണ്ടോ എന്ന എന്റെ ചോദ്യത്തിനുത്തരം ഇല്ലായിരുന്നു ആ അമ്മയ്ക്ക്.
അതുകൊണ്ടാണ് മുന്നേ ഞാൻ പറഞ്ഞത്. ഡിസബിലിറ്റിയുള്ള കുട്ടി അമ്മയുടെ മാത്രം ബാധ്യതയാണെന്ന്.! വിവാഹങ്ങളും, സൽക്കാരങ്ങളും, മാറ്റി വെച്ച്. നോന്തു പ്രസവിച്ചു എന്ന ഒറ്റ കാരണം കൊണ്ട് സ്വന്തം കുഞ്ഞിന് കാവലിരിക്കുന്ന എത്രയോ അമ്മ മാലാഖമാരുണ്ട്.! നുസ്ര
നുസ്രത്തിന്റെ ഹൃദയ സ്പർശിയായ ഇ കുറിപ്പ് ഏറെ ജനശ്രദ്ധ നേടുകയാണ്.