‘സീത’യിൽ നിന്ന് പുറത്താക്കി, ആദിത്യന് എതിരെ കടുത്ത ആരോപണവുമായി ഷാനവാസ്
‘സീത’യിൽ നിന്ന് പുറത്താക്കി; ആദിത്യന് എതിരെ കടുത്ത ആരോപണവുമായി ഷാനവാസ്
ഷാനവാസ് എന്ന പേര് പറഞ്ഞാൽ ചിലപ്പോൾ പ്രേക്ഷകർക്ക് ആളെ പെട്ടെന്ന് മനസിലായി എന്ന് വരില്ല. എന്നാൽ രുദ്രനെന്ന് പറഞ്ഞാൽ അപ്പോൾ തന്നെ മലയാളികൾക്ക് മനസ്സിലാകും. സീത സീരിയലിൽ നായികയെ രക്ഷിച്ച വില്ലൻ പ്രേക്ഷകർക്ക് നായകനായി തീർന്നപ്പോൾ അവരുടെ മനസ്സിലും ഇടം പിടിച്ചു. എന്നാൽ തന്നെ അപായപ്പെടുത്തുവാൻ ആദിത്യൻ ഗുണ്ടാ സംഘവുമായെത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഷാനവാസ്.
സീത സീരിയലിൽ നിന്ന് തന്നെ പുറത്താക്കുവാൻ കളിച്ചതും സംവിധായകനെതിരേ വധഭീഷണി നടത്തിയതിന്റെ ഉറവിടവും ആദിത്യൻ ആണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഷാനവാസ്. ആദിത്യന്റെയും അമ്പിളി ദേവിയുടെയും കുടുംബജീവിതത്തെ ഓർത്താണ് ഇത്രയും നാൾ മിണ്ടാതിരുന്നതെന്ന് എന്നാണ് ഷാനവാസ് പറയുന്നത്. വനിത ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
എനിക്കെതിരെ ആദിത്യൻ നടത്തിയ കുപ്രചരണങ്ങൾക്കെതിരെയുള്ള എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. അമ്പിളി ദേവിയോടുള്ള ബഹുമാനം കാരണമാണ് ഞാനതൊന്നും പുറത്തു വിടാതിരുന്നതും ഇത്ര കാലം പ്രതികരിക്കാതിരുന്നെതും. അവരുടെ കുടുംബജീവിതത്തിൽ ഞാൻ കാരണം ഒരു ബുദ്ധിമുട്ടാണ്ടാകരുതെന്നു തോന്നി. ഇനി ആ പരിഗണനയുടെ ആവശ്യം ഉണ്ടോ എന്ന് തനിക്കു തോന്നുന്നില്ല
തിരുവനന്തപുരത്തു വച്ച്, ഞാൻ പങ്കെടുക്കേണ്ട ഒരു പരിപാടിയിലേക്കാണ് ആദിത്യൻ ക്വട്ടേഷൻ ടീമുമായി എത്തിയത്. വിവരം മനസിലാക്കിയ അടുത്ത സുഹൃത്തുക്കളിലൊരാൾ എന്നെ വിളിച്ചു വിവരം പറഞ്ഞു. അവിടേക്ക് ഞാൻ വരേണ്ടെന്ന് അവൻ ഉപദേശിച്ചു. പക്ഷേ ഞാൻ ചെന്നു. നേരെ ചെന്ന് ആദിത്യനോട് കുശലം ചോദിച്ചു. ഒപ്പം വന്ന ഗുണ്ടകളുടെ നേതാവിനോട് ‘എന്നെ കാണാനല്ലേ വന്നത്. പരിപാടി കഴിഞ്ഞ് ഞാൻ വരാം. കാര്യങ്ങൾ പറഞ്ഞിട്ടു പോയാൽ മതി’ എന്നും പറഞ്ഞു വേദിയിലേക്ക് പോയി.
ഞാൻ കാര്യം മനസ്സിലാക്കിയെന്നറിഞ്ഞതോടെ അവർ മുങ്ങി. എന്നെ മാത്രമല്ല, പലരെയും ഇതേ പോലെ ഗുണ്ടകളെ ഉപയോഗിച്ചു വിരട്ടിയിട്ടുണ്ടത്രേ. അത്ര അപകടകാരിയാണവൻ. ‘ഇങ്ങനെ ഒരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. മനസ്സിൽ വിഷം കൊണ്ടു നടക്കുക, പക കൊണ്ടു നടക്കുക എന്നൊക്കെ കേട്ടിട്ടേയുള്ളൂ. അതാണ് ആദിത്യൻ. എന്തൊരു ദുഷ്ട ചിന്തയാണയാൾക്ക്.
പത്ത് വർഷം മുമ്പ് ഞാനും ആദിത്യനും ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. ഞാൻ നായകനും ആദിത്യൻ വില്ലനുമായിട്ടാണ് അഭിനയിച്ചത്. ചെറിയ മുതൽമുടക്കുള്ള, സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ഒരു കുഞ്ഞു ചിത്രം. ചിത്രത്തിൽ ആദിത്യന് പ്രതിഫലമായി പറഞ്ഞുറപ്പിച്ച തുകയുടെ പകുതി ആദ്യം കൊടുത്തു. ബാക്കി ഷൂട്ട് കഴിഞ്ഞ് കൊടുക്കാം എന്നായിരുന്നു കരാർ. എന്നാൽ ഷൂട്ട് തീരും മുമ്പ് മുഴുവൻ തുകയും വേണമെന്നും ഇല്ലെങ്കിൽ അഭിനയിക്കില്ലെന്നും ആദിത്യൻ വാശി പിടിച്ചു. ഇതോടെ അഭിനയിക്കാൻ എത്തിയില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്ന് ഞാൻ ആദിത്യനെ വിളിച്ചു പറഞ്ഞു.
അന്നു തുടങ്ങിയതാണ് എന്നോടുള്ള പക. മാത്രമല്ല, ഞങ്ങൾ കബളിപ്പിക്കുകയാണെന്ന് രാജൻ പി. ദേവ് ചേട്ടനെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. ആദിത്യനെ സിനിമയിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണല്ലോ. പക്ഷേ, ചേട്ടന് കാര്യങ്ങൾ മനസ്സിലായതോടെ അദ്ദേഹം ആദിത്യനെ വിളിച്ച് അഭിനയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതോടെ ആദിത്യൻ വന്നു. അഭിനയിച്ചു. അതിന്റെ പകയാണ് എന്നെ ഉപദ്രവിക്കാൻ കാരണമായത്. ഞാനിതൊക്കെ അറിയുന്നത് പിന്നീടൊരു ചാനലിൽ അവൻ എന്നെക്കുറിച്ച് ഇതൊക്കെ വച്ച് പകയോടെ സംസാരിച്ചപ്പോഴാണ്. ഞാൻ പോലും അതൊക്കെ എന്നേ മറന്നു പോയിരുന്നു.